സങ്കീർണമായ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ് വിജയകരമായി പൂർത്തിയാക്കി തൃശൂർ ജനറൽ ആശുപത്രി കാത് ലാബ്

 




തൃശൂർ : ജനറൽ ആശുപത്രി കാത് ലാബിൽ സങ്കീർണമായ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ് വിജയകരമായി പൂർത്തിയാക്കി. ഹൃദയ ശസ്ത്രക്രിയ രംഗത്തെ ഏറ്റവും ചെലവേറിയതും സങ്കീർണവുമായ കീഹോൾ ശസ്ത്രക്രിയയാണിത്. എറണാകുളം ജനറൽ ആശുപത്രിയിലും ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയിട്ടുണ്ട്. ശ്വാസതടസ്സവും നെഞ്ചുവേദനയും മൂലം ചികിത്സയിലായിരുന്ന 68 വയസ്സുള്ളയാൾക്കാണു ശസ്ത്രക്രിയ ചെയ്തത്. 14 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ ആദിവാസിവിഭാഗത്തിൽപെട്ട രോഗിക്ക് ട്രൈബൽ ഫണ്ട് വഴിയാണു സൗജന്യമായി നൽകിയത്.


ഹൃദയമിടിപ്പ് ശരിയായ രീതിയിൽ നിലനിർത്തുന്നതിനു പേസ്മേക്കർ ശസ്ത്രക്രിയ സർജറി വിഭാഗം വിദഗ്ധനായ ഡോ.മനോജിന്റെ നേതൃത്വത്തിൽ നടത്തി. രോഗി സുഖം പ്രാപിച്ചു വരുന്നു. പ്രത്യേകമായി രൂപകൽപന ചെയ്ത അയോർട്ടിക് വാൽവുള്ള കത്തീറ്റർ കാലിലെ രക്തക്കുഴലിലൂടെ മഹാധമനിയിലേക്ക് എത്തിച്ച ശേഷം ക്രമീകരിക്കുന്നതാണ് ഈ ശസ്ത്രക്രിയയുടെ രീതി. 


കാർഡിയോളജിസ്റ്റ് ഡോ.ഷഫീഖ് മാട്ടുമ്മേലിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റുമാരായ ഡോ.വിവേക് തോമസ്, ഡോ.കൃഷ്ണ കുമാർ, ഡോ.സാജൻ കെ.സെബാസ്റ്റ്യൻ, ഡോ.നിവിൻ ജോർജ്, ഡോ.വിനീത് കുമാർ എന്നിവരാണു ശസ്ത്രക്രിയ ചെയ്തത്. മേയർ എം.കെ.വർഗീസ്, ഡിസ്ട്രിക്ട് മെഡിക്കൽ ഓഫിസർ ഡോ.ടി.പി.ശ്രീദേവി, ആശുപത്രി സൂപ്രണ്ട് ഡോ.താജ്പോൾ പനയ്ക്കൽ, ഡോ.ജെ.നോബിൾ തൈക്കാട്ടിൽ എന്നിവർ പിന്തുണ നൽകി.

Post a Comment

أحدث أقدم

മലയാളം ന്യൂസ്‌ ലൈവ് 24x7 whatsup ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

News