മരട് : അപകടത്തിൽ പെട്ട വാഹനം വിട്ടുകിട്ടാൻ വാഹന ഉടമയിൽ നിന്നു കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസിന്റെ പിടിയിലായ മരട് ഗ്രേഡ് എസ്ഐ കെ.ഗോപകുമാറിന് സസ്പെൻഷൻ. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം വൈറ്റിലയിൽ ഉണ്ടായ അപകടത്തിൽപെട്ട ലോറി വിട്ടുകൊടുക്കാൻ 10,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. അയ്യായിരം രൂപ നൽകാമെന്ന് വാഹന ഉടമ പട്ടിമറ്റം സ്വദേശി പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.
2 ദിവസത്തെ നിരീക്ഷണത്തിനൊടുവിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് വിജിലൻസ് നൽകിയ രാസവസ്തു പുരട്ടിയ നോട്ടുകളുമായി പരാതിക്കാരൻ സ്റ്റേഷനിൽ എത്തി കൈമാറിയത്. കാത്തു നിന്ന എറണാകുളം യൂണിറ്റ് ഡിവൈഎസ്പി കെ.എ.തോമസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പിടികൂടിയത്.
പാലാരിവട്ടം സ്റ്റേഷനിൽ ജോലി ചെയ്തപ്പോൾ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നതു മുതൽ ഗോപകുമാർ നിരീക്ഷണത്തിലായിരുന്നു. മഞ്ഞുമ്മൽ ബോയ്സ് സിനിമ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട മരട് സ്റ്റേഷനിലെ മറ്റൊരു എസ്ഐ കെ.കെ.സജീഷിനെ ട്രാഫിക് പൊലീസിലേക്ക് സ്ഥലം മാറ്റിയത് രണ്ടാഴ്ച മുൻപാണ്
إرسال تعليق